തെളിച്ചമുള്ള കണ്ണുകള്‍ കൊണ്ട് കാണാന്‍ പഠിക്കുക !
ഒരു നിലവിളി പോലെ, ഗര്‍ജ്ജനം പോലെ, പിടച്ചില്‍ പോലെ ചോദ്യമുയരുകയാണ് മലയാളിക്ക് എന്താണ് സംഭവിക്കുന്ന
ത് ? പരിഷ്കൃതവേഷത്തില്‍, സൗഹൃദം നിറഞ്ഞ ചിരിയുമായി, മര്യാദയുള്ള സംഭാഷണരീതിയുമായി നമ്മുടെ മുന്നില്‍വന്നു നില്ക്കുന്ന
വിദ്യാസമ്പന്നനായ ഈ മാന്യനാണോ-സൂര്യനെല്ലിയിലെ സ്കൂള്‍കുട്ടിയെ വിലപേശി വിറ്റുകൊണ്ടേയിരിക്കുന്നത് ? കൊല്ലത്ത്,എറണാകുളത്ത്, കോഴിക്കോട് നക്ഷത്രമുദിച്ചതും ഉദിക്കാത്തതുമായ വേശ്യാലയങ്ങള്‍ നടത്തിപ്പോരുന്നത് ? ഗള്‍ഫ് നാടുകളിലെ നക്ഷത്രബാറുകളിലേക്ക് വ്യാജവിസയില്‍ യുവതികളെ അയച്ച് പണം കൊയ്യുന്നത് ? അക്ഷരം പഠിച്ചിട്ടില്ലാത്ത വിതുരയിലെ പെണ്‍കുട്ടിയെ ആറുമാസം പൂട്ടിയിട്ട് രസിച്ചത്? ബസ്സിനുള്ളില്‍ സ്ത്രീകളെ ഇരിക്കാനും നില്‍ക്കാനുമനുവദിക്കാതെ മാനം കെടുത്താന്‍ ശ്രമിക്കുന്നത്? അച്ഛനോടൊപ്പം ഉത്സവം കണ്ടുകൊണ്ടിരുന്ന കൊച്ചിനെ പിന്നിലൂടെ ചെന്ന് വായ്പൊത്തിപ്പിടിച്ച് ഇരുളില്‍ മറഞ്ഞത്? ചിറയിന്‍കീഴിലെ ചെറ്റപ്പുരക്കുള്ളില്‍ കൂട്ടുകാരുമൊത്ത് കയറിച്ചെന്ന് വാവിട്ടുകരയുന്ന മക്കളുടെ മുന്നിലിട്ട് അമ്മയെ വെളുക്കുവോളം മാനഭംഗപ്പെടുത്തിയത്? ഈ മാന്യന് തന്നെയാണോ തെരുവോരങ്ങളിലും ട്രെയിനിലും ബസ്സിലും സിനിമാശാലകളിലും ജനത്തിരക്കിലുമെല്ലാം രാവെന്ന്ില്ലാതെ, പകലെന്നില്ലാതെ ധിക്കാരവും കാമവും ഭീരുത്വം കൊണ്ടു നിറഞ്ഞ തന്റെ ആണ്‍മെയ്യുമായി ഇരതേടി നടക്കുന്നത്?
കുട്ടികള്‍ വന്നു പറയുന്നു, വഴിയിലൂടെ നടക്കാന്‍ പേടിയാണ്.ഓരോരുത്തര് വൃത്തികേടു കാണിക്കുന്നു. വനിതാ പഞ്ചായത്ത് മെമ്പര്‍മാര്‍ പറയുന്നു-ചീത്തവിളിച്ചു.സാരിയില്‍ പിടിച്ചു വലിച്ചു. പരസ്യമായി പഞ്ചായത്തു യോഗത്തില്‍വെച്ചു തന്നെ. എന്നിട്ടു തെളിവു തരാന്‍ സ്വന്തം പാര്ട്ടിക്കാര്മാത്രമേയുള്ളൂ.മറ്റുള്ളവര്‍ നിഷേധിക്കുന്നു. ഒരു പഞ്ചായത്ത് പുരുഷമെമ്പര് പറഞ്ഞു-ഞാന്‍ ചീത്തയൊന്നും പറഞ്ഞില്ല പോടീ എണീറ്റ് എന്നു പറഞ്ഞതേയുള്ളൂ എന്ന്. മന്ദബുദ്ധിയായ യുവതി ചിരിച്ചുകൊണ്ട് പറയുന്നു സാറ് എന്നെ കല്യാണം കഴിക്കുമല്ലോ? ഇപ്പറയുന്നതെല്ലാം മുതലാളി എന്ന മുതലാളി എന്ന മാന്യനെ പറ്റിയാണ്.ലോകത്തേക്കും വിദ്യാസമ്പന്നന്‍. രാക്ഷ്ട്രീയ പ്രബുദ്ധനായ,എല്ലാവരെയും പുച്ഛിക്കുന്ന ബുദ്ധിജീവി. കേരള മാതൃകയുടെ അഭിമാനമായ ഉടമ. ഇയാള്‍ സാമാന്യേന ഉദാസീനനാണ്. സ്വഭാവേന മാന്യനോ പലപ്പോഴും ക്രിമിനലോ ആണ്. സര്‍വ്വ പുച്ഛമാണ് അയാളുടെ വര്‍ഗ്ഗസ്വഭാവം. പെണ്ണിനോട് അയാള്‍ക്ക് കലശായ നിന്ദയാണ്.
മിക്കവാറും കണ്ണുകളില്‍ അവള് വിലപറയാവുന്ന ശരീരം മാത്രമാണ്. ബുദ്ധിയെന്നൊന്ന്, വിവരമൊന്നെന്ന് സമ്മതിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടാണ്.ഇതെല്ലാംകൊണ്ട് ആണ് മലയാളി, സ്ത്രീയെ അവള് എത്ര പ്രായം കൂടിയവളാണെങ്കിലും എത്രമാന്യയാണെങ്കിലും ശരി അവള്, ഇവള് എന്നേ വിളിക്കുകയുള്ളൂ.ഇന്ദിരാഗാന്ധിയും സുശീലാഗോപാലനും മുതല്‍ സീരിയലിലെ കൊച്ചു നടിമാര്‍വരെ അവളും ഇവളുമാണ് നമുക്ക്. കുട്ടികളെ പോലും അമ്മാ എന്നു വിളിക്കുന്ന തമിഴനേയും ബഹന്‍ജി എന്നു സംബോധന ചെയ്യുന്ന ഹിന്ദിക്കാരനെയും എന്തു പുച്ഛമാണെന്നോ നമുക്ക്. ഈ പുച്ഛമാണ് മോശമായ പെരുമാറ്റത്തിലേക്കും പീഢനത്തിലേക്കും അക്രമത്തിലേക്കും നയിക്കുന്നത്. സ്ത്രീകള്‍ പീഡന കഥകള്‍ വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ലക്ഷക്കണക്കിനു സ്ത്രീകള്‍ എല്ലാം നിശബ്ദമായി സഹിക്കുന്നു.
പുകയുന്ന മനസ്സുകള്‍ ചോദിക്കുകയാണ് . എന്തു സംഭവിക്കുന്നു നമുക്ക് നൂറുശതമാനം സാക്ഷരനായ മലയാളിയില്‍ ഒരു നല്ലശതമാനം ഗുണ്ടയും ക്രിമിനലും മാത്രമല്ല ആഭാസനുമായിത്തുടങ്ങിയത് എന്നുമുതലാണ്? ആരാണിവര്‍ക്ക് വെള്ളവും വളവും നല്‍കുന്നത്? ആരാണിവര്‍ക്ക്
തഴച്ചുവളരാന്‍ ഇടം നല്‍കുന്നത്? സംശയമില്ല, നാം തന്നെ, നമ്മുടെ ഭീരുത്വം തന്നെ.നിയമപാലകരെ പാവകളാക്കുന്ന രാഷ്ട്രീയ ശക്തികള്‍ തന്നെ. കാലവിളംബരം കൊണ്ട് ദുര്‍ബലവും വളച്ചൊടിച്ച്, പഴുതിട്ട് ദുരിതപൂര്ണ്ണമാക്കിത്തീര്ന്നതുമായ നമ്മുടെ തുരുമ്പിച്ച നിയമവ്യവസ്ഥ തന്നെ ഹാ.. ഉണ്ണിയാര്‍ച്ച നമുക്കിന്നൊരു സിനിമ മാത്രം, ആ ഉറുമിയോ ജ്വലറിയില്‍ നിന്നും വാങ്ങി അരക്കെട്ടില്‍ ചുറ്റാനുള്ള ആഭരണം മാത്രവും.
പണ്ട് ആങ്ങള എന്നൊരു വാക്കുണ്ടായിരുന്നു മലയാളത്തില്‍.ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ഏതാണ്ട് അപരിചിതമായ ഒരു വാക്ക്. നാട്ടിന്‍പുറത്തെ ഒരു പെണ്ണിനോട് ഏതെങ്കിലുമൊരു തെമ്മാടി അനാവശ്യമായ ഒരു വാക്കു പറഞ്ഞുവെങ്കില്‍ അപ്പോള്‍ തന്നെ അവന്റെ ചെകിട്ടത്ത് അടിവീഴുമായിരുന്നു. പെണ്‍കുട്ടികളുടെ മാനം കാക്കല്‍ തങ്ങളുടെ ചുമതലയാണെന്ന് നാട്ടിലെ ചെറുപ്പക്കാര്‍ കരുതിയിരുന്നു. കാരണം അവര്‍ ആങ്ങളമാരായിരുന്നു. ഇന്നോ ആര്‍ക്കും ആരോടും ബന്ധമില്ല. ഒരു പെണ്ണിനെ എവിടെയിട്ട് മാനം കെടുത്തിയാലും ബാക്കിയുള്ളര്‍ നോക്കി നിന്നു രസിക്കും. മാന്യന്മാര് മുഖം തിരിച്ച് കാണാത്തതു പോലെ നടക്കും. ചിലര്‍ അതില്‍ കൂട്ടുചേരും. ഇവിടെ കുറ്റവാളികളുടെ എണ്ണം പെരുകിയിരിക്കുന്നുവെങ്കില്‍ അതിനു കാരണം ഇവിടെ മാന്യന്മാരുടെ എണ്ണം പെരുകിയതുതന്നെയാണ്. നാട്ടില്‍ ചോദിക്കാന്‍ ആളില്ലാത്തതു തന്നെയാണ്. ഒരു നാടായാല്‍ അവിടത്തെ തെമ്മാടികളെ തല്ലി മുട്ടൊടിക്കാന് ആണ് പിള്ളേര് വേണം, ഒരു പെണ്ണ് എന്നുവെച്ചാല്‍ അവളെ പെങ്ങളോ, മകളോ ആയിക്കാണാന് തെളിച്ചമുള്ള കണ്ണുകള്‍ വേണം.
കടപ്പാട്,
പുടവ
സുഗതകുമാരി
10 comments:
ഇന്നോ ,ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിച്ചു ,ഇഷ്ടമുള്ളവനുമായിട്ടൊക്കെ മൊബൈലില്‍ സൊള്ളി ,ഇഷ്ടമുള്ളവരുമായി ചുറ്റി നടന്നിട്ട് ,ഇഷ്ടമുള്ളതൊക്കെ ചെയ്തിട്ട് .....ഇഷ്ടപ്പെടാതെ പലതും സംഭവിച്ചു കഴിഞ്ഞിട്ട് ... നിലവിളിക്കുന്നു ,എന്നെ പീടിപ്പിച്ചേ ... ആര്‍ക്കും ഇതൊന്നും കാണാന്‍ കണ്ണില്ലേ . പുരുഷന്മാരെ തെറി പറഞ്ഞു കവിത എഴുതി കിട്ടുന്ന പബ്ലിസിട്ടിക്കാണല്ലോ ഇവര്‍ക്കൊക്കെ താല്‍പ്പര്യം .അവനവനെ സൂക്ഷിക്കാന്‍ പെണ്ണുങ്ങള് തയ്യാറാവാത്ത പക്ഷം പത്രത്താളുകളില്‍ ഇതൊക്കെ നിത്യം വായിച്ചു കൊണ്ടിരിക്കാം .എന്നാലും പഠിക്കുമോ പെണ്ണുങ്ങള് ,ഒപ്പം മാതാക്കളും . റിയാലിറ്റിഷോ പ്രാന്ത് ആര്‍ക്കാണ് കൂടുതല്‍ ? അനുഭവിക്കാതെ തരമുണ്ടോ ?
വിസ്മയക്കാഴ്ചകള്‍ വേണ്ടുവോളം അകത്ത്തളങ്ങളിലിരുന്നു കൈവിരല്തുന്പിനാല് കണ്ണിലും മനസ്സിലും കുത്തിനിരക്കുമ്പോള് അറിയാതെ മൃഗമാകുന്ന മനുഷ്യന് ഭ്രാന്ത് പിടിച്ച് അലയുന്നു.
പൊള്ളുന്ന വരികള്‍, തീക്ഷമായ വാക്കുകള്‍
ഞാനും ഒരാണല്ലേ എന്ന് ഓര്‍ത്തുപോയി.. മാറാം നമുക്ക്, തെളിച്ചമുള്ള കണ്ണുകള്‍ക്ക് ഉടമയാവാം
ആങ്ങളമാര് ആങ്ങളമാരായിരുന്നാല് കുറെയൊക്കെ മാറും നൌഷാദ് ഭായ്..
സ്വന്തം കുടുംബം നോക്കാതെ നാടു നന്നാക്കാനിറങ്ങുന്ന ആങ്ങളായാവരുത് എന്നു മാത്രം.
നന്ദി..
അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും
പട്ടേപ്പാടം റാംജി, May 20, 2010 6:43
"വിസ്മയക്കാഴ്ചകള്‍ വേണ്ടുവോളം അകത്ത്തളങ്ങളിലിരുന്നു കൈവിരല്തുന്പിനാല് കണ്ണിലും മനസ്സിലും കുത്തിനിരക്കുമ്പോള് അറിയാതെ മൃഗമാകുന്ന മനുഷ്യന് ഭ്രാന്ത് പിടിച്ച് അലയുന്നു"
ഇത് തന്നെ എനിക്കും.
keep blogging...
തെളിച്ചമുള്ള ഹൃദയങ്ങളുണ്ടാകട്ടെ !!
നല്ല വായന, നല്ല ശബ്ദങ്ങള്‍ ഉയരട്ടെ !
റിയാസ്,
ഈ ബ്ലോഗില്‍ ശബാബിന്റെ ലിങ്ക് എങ്ങിനെയാണ് കൊടുത്തത് എന്ന് വിശദീകരിക്കുമോ.
എന്റെ ഇ മെയില്‍ :m_knajeer@yahoo.com
www.harunyahya-india.blogspot.com
വായിച്ചു എന്തുപറയണമെന്നറിയില്ല... ചിന്തിക്കുക !!! പ്രാര്‍ത്ഥിക്കുക.. അതെ ഉള്ളൂ പറയാൻ നല്ല പോസ്റ്റ്..
Post a Comment